ഹജ്ജ്

Monday, March 28, 2011


ഹിജ്റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയില്‍ മക്കയില്‍ നിര്‍ദ്ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനു വേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്റാഹിം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോടു കല്‍പിച്ചു.”"നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെയടുക്കല്‍ വന്നു ചേരുന്നതാകുന്നു.''(ഖുര്‍ആന്‍.22:27)
ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൌകര്യവും യാത്രാ സൌകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു. സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നുണ്ട്.
മക്കയില്‍ ചെന്ന് കഅ്ബാമന്ദിരത്തെ ഏഴു പ്രാവശ്യം ചുറ്റുക, കഅ്ബഃക്കടുത്തുള്ള സ്വഫ-മര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം നടക്കുക. ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃമൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക. അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ-മൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുക-അതിനിടക്ക് ബലി നടത്തുക. ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഹജ്ജു പോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറഃയും. ഉംറഃ പക്ഷേ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറഃയുടെ ചടങ്ങുകള്‍. മക്കഃയില്‍ ചെന്ന് കഅ്ബഃമന്ദിരത്തെ ഏഴുതവണ ചുറ്റുകയും സ്വഫ-മര്‍വഃക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറഃ പൂര്‍ത്തിയാകുന്നു.
ഹജ്ജിന്റെയും ഉംറഃയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും പൈശാചിക ശക്തികളോടുള്ള പോരാട്ടത്തിന്റെയും ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ടിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യ പ്രകടനമാണ് ഹജ്ജ്. മുസ്ലിം ലോകത്തിലെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്. ഹജ്ജിലെ ഏറ്റവും പ്രധാനമായ ചടങ്ങ് അറഫഃ സംഗമമാണ്. ലോകത്തിലെ വിവിധ മുക്കു മൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്റെ മുമ്പില്‍ കൈനീട്ടി നിന്നു പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം ലോകത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് വളരെ വലുതാണ്. ആത്മീയോല്‍ക്കര്‍ഷം,സമത്വം,സാഹോദര്യം എന്നിവ വളര്‍ത്തുന്ന ആരാധനാ കര്‍മം കൂടിയാണത്.

0 comments:

Post a Comment

 

Categories

TEST BLOG LOGO

Recently Commented

Recently Added

MOST RECENT

മന്‍മോഹന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജൂലിയന്‍ അസാന്‍ജ്

Blog Archive

About Us

© 2010 test Design by Dzignine
In Collaboration with Edde SandsPingLebanese Girls