ധാര്‍മികതക്ക് ജനപിന്തുണയില്ല?

Sunday, March 27, 2011

"പ്രഫ. ജോസഫിന്റെ കൈ വെട്ടിയത് ഏതാനും മുസ്ലിം ചെറുപ്പക്കാരാണ്. അവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. അവര്‍ പ്രതിനിധീകരിക്കുന്നത് മതതീവ്രവാദത്തെയാണ്. അതായത് മുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദോന്മുഖമായ ഒരു ധാര നിലവിലുണ്ട്. എന്നാല്‍ ഈ ധാര മാത്രമാണോ മുസ്ലിംകള്‍? കൈപ്പത്തി വെട്ടിമാറ്റപ്പെട്ട് ആശുപത്രിയില്‍ കിടന്ന പ്രഫ. ജോസഫിന് രക്തം ദാനം ചെയ്തത് മുസ്ലിം രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ പ്രാതിനിധ്യമവകാശപ്പെടുന്ന സോളിഡാരിറ്റിക്കാരാണ്.....

ഒരേ ദര്‍ശനത്തിന്റെ പ്രയോഗത്തില്‍ തികച്ചും വ്യത്യസ്തമായ ശൈലികളാണ് ഇരു കൂട്ടരുടേതും. കൈ വെട്ടുകയും വെട്ടേറ്റ ആള്‍ക്ക് രക്തദാനം നടത്തുകയും ചെയ്യുന്ന നേര്‍ വിപരീതങ്ങള്‍. ഈ രണ്ട് വിപരീതങ്ങളും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരതമ്യേന മുസ്ലിം പിന്തുണ കൂടുതല്‍ ലഭിച്ചത് മത സൌഹാര്‍ദം കൊട്ടിഘോഷിക്കുന്നവര്‍ക്കല്ല. തീവ്രവാദം ആരോപിക്കപ്പെടുന്നവര്‍ക്കാണ്'' (എ.പി കുഞ്ഞാമു, പച്ചക്കുതിര മാസിക).

മുസ്ലിം പൊതുബോധത്തില്‍ അടങ്ങിയിട്ടുള്ളത് തികഞ്ഞ സാമുദായികതയും വൈകാരികതയുമാണെന്നത് ഒരു യാഥാര്‍ഥ്യമല്ലേ? ധാര്‍മികതയും മൂല്യബോധവുമെല്ലാം അതിന്റെ മുമ്പില്‍ നിഷ്ഫലമാകുന്നു. നേരും നെറിയും രാഷ്ട്രീയത്തില്‍ ആവശ്യമല്ലെന്ന് കരുതുന്ന ഒരു സമൂഹത്തെ മാറ്റിപ്പണിയുക എളുപ്പമാണോ?

ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒരു പാഠവും പഠിക്കാതെയോ പഠിച്ച പാഠം നിരാകരിച്ചുകൊണ്ടോ ആണ് ഇത്തരം വാദഗതികള്‍. ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും നാരായ വേര് സാമുദായികാടിസ്ഥാനത്തിലെ ദ്വിരാഷ്ട്ര സിദ്ധാന്തവും തദ്ഫലമായ ഇന്ത്യാ വിഭജനവുമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെയും അറിയാം. എന്നും കുറ്റബോധത്തോടെ, ഏകീകൃത നേതൃത്വമോ മാര്‍ഗദര്‍ശനമോ ഇല്ലാതെ ശിഥിലരും ദുര്‍ബലരുമായി കഴിയേണ്ടിവന്നു ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം. പക്ഷേ, തികച്ചും വൈകാരികവും വര്‍ഗീയവുമായ പ്രചാരണങ്ങളില്‍ അഭിരമിച്ച ഇന്ത്യന്‍ മുസ്ലിംകളിലെ മഹാഭൂരിപക്ഷവും പാകിസ്താന്‍വാദത്തെ പിന്താങ്ങിയപ്പോള്‍ മൌലാനാ അബുല്‍ കലാം ആസാദ് മുതല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെയുള്ള പക്വമതികള്‍ അത്യന്തം വിനാശകരമായ ഭവിഷ്യത്തിനെ പറ്റി സമുദായത്തെ ആവുംപടി ബോധവത്കരിച്ചിരുന്നു. പക്ഷേ, ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ് അവരോടൊപ്പം നിന്നത്. അന്ന് ആസാദിനും മുഹമ്മദ് അബ്ദുര്‍റഹ്മാനും തെറ്റു പറ്റിയെന്നും ജിന്നാ സാഹിബ് ചെയ്തതാണ് ശരിയെന്നും ഇന്നീ ഉപദേശികള്‍ വാദിക്കുമോ? വൈകാരിക പ്രചാരണങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ആളെക്കൂട്ടാന്‍ കഴിഞ്ഞേക്കും. അതുകൊണ്ട് സത്യവും അവരെ കൂടെയാണെന്ന് വരുന്നില്ല.

പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തുടക്കത്തില്‍ തലയൂരാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട്, ഒടുവില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വോട്ടാക്കി മാറ്റാനാണ് മിനക്കെട്ടത്. അതുകൊണ്ട് മാത്രമല്ല യു.ഡി.എഫുമായുള്ള പരോക്ഷ ധാരണയുടെ കൂടി ഫലമായി ഏതാനും വാര്‍ഡുകളില്‍ എസ്.ഡി.പി.ഐക്ക് ജയിക്കാനും സാധിച്ചു. അതുകൊണ്ട് മേലില്‍ മത സൌഹാര്‍ദം വേണ്ടതില്ല, തീവ്രവാദമാണ് ശരി എന്ന തെറ്റായ പാഠം പഠിക്കാന്‍ സോളിഡാരിറ്റിയോ ജമാഅത്തെ ഇസ്ലാമിയോ ഏതായാലും തയാറില്ല. തീവ്രവാദത്തെ നഖശിഖാന്തം എതിര്‍ത്തും സാമുദായിക സൌഹാര്‍ദം പരമാവധി ഉയര്‍ത്തിപ്പിടിച്ചും കിട്ടുന്ന ജനപിന്തുണ മതി ഇസ്ലാമിക പ്രസ്ഥാനത്തിന്. സത്യവും നീതിയും ധര്‍മവും സമാധാനവും മുറുകെ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്, നൂറ്റാണ്ടുകളായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും വഴിപിഴപ്പിക്കപ്പെടുകയും ചെയ്ത സമൂഹത്തെ അത്രയെളുപ്പം മാറ്റിയെടുക്കാനാവില്ലെന്നത് ശരിയാണ്. ചിലപ്പോള്‍ സത്യത്തിന്റെ പോരാളികള്‍ ഭൌതികമായി പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നതും ചരിത്രത്തില്‍ അപരിചിതമല്ല. എന്നാലും സഹനസമരം തുടരുകയല്ലാതെ മറ്റു വഴിയില്ല

0 comments:

Post a Comment

 

Categories

TEST BLOG LOGO

Recently Commented

Recently Added

MOST RECENT

മന്‍മോഹന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജൂലിയന്‍ അസാന്‍ജ്

Blog Archive

About Us

© 2010 test Design by Dzignine
In Collaboration with Edde SandsPingLebanese Girls